We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JUN
‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ പുത്തനൊരായുധമാണു നിനക്കതു പുസ്തകം കയ്യിലെടുത്തോളൂ…..' കേരളത്തിൽ സാക്ഷരതയും വായനയും പ്രോത്സാഹിപ്പിക്കാൻ അതിന്റെ പ്രചാരകർ തെരുവുകൾ തോറും പാടിനടന്ന ഈ കവിത വായനയും എഴുത്തും എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് സൂചിപ്പിക്കുന്നു. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ. പി. എൻ. പണിക്കരുടെ ചരമദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്. വായനശാല ഇല്ലാത്ത ഒരു നാടും കേരളത്തിലുണ്ടാകരുത് എന്ന അദ്ദേഹത്തിന്റെ സ്വപ്നം വലിയൊരു ദീർഘ വീക്ഷണത്തിന് മുന്നോടിയായിരുന്നു എന്നതിൽ സംശയമില്ല. 'എഴുത്തു പഠിച്ച് കരുത്തരാകുക വായിച്ചു വളരുക ചിന്തിച്ചു പ്രബുദ്ധരാകുക' എന്ന ഈ പ്രത്യേക ലക്ഷ്യത്തെയാണ് അദ്ദേഹം ഇതിലൂടെ ഉറപ്പിക്കാൻ ശ്രമിച്ചത്. സംസ്കാരവും ഉയർന്ന ചിന്താഗതിയുമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ ഏറ്റവും അവശ്യം വേണ്ടത് വായനയാണെന്നു ഉദ്ബോധിപ്പിച്ച ഈ മഹദ്‌വ്യക്തിയോടുള്ള ആദരസൂചകമായിട്ടാണ് ജൂൺ 19 നു വായനാദിനമായും വായനയുടെ പ്രാധാന്യത്തെ വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ജൂൺ 25 വരെ വായനാവാരവുമായി ആചരിക്കുന്നതും. ഒരു വ്യക്തിയുടെ ജീവിതത്തെയും വീക്ഷണത്തെയും സംസ്‍കാരത്തെയും ചിന്താശേഷിയെയും സ്വാധീനിക്കാൻ ഏറ്റവുംകൂടുതൽ സാധിക്കുന്നത് വായനയ്ക്കാണ്.
നമ്മുടെ കുട്ടികളെ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അതിൽ നിന്നുണ്ടാകണ പോകുന്ന മൂല്യങ്ങളെയും അക്കാദമിക മികവിനെയും കുറിച്ച് ബോധ്യമുള്ളവരാക്കണം. വിദ്യാലയങ്ങളിലെ സജീവമായ ലൈബ്രറികൾ അവർക്ക് ചിറകുകൾ നൽകട്ടെ. കളിക്കുടുക്ക മുതൽ ജെ. കെ. റൗളിങ്ങിന്റെ ഹാരി പോട്ടറിൽ വരെ അവസാനിക്കാതെ ലോകോത്തര നിലവാരമുള്ള ആൽക്കെമിസ്റ്റിലേയ്ക്കും ശേഷം ഗവേഷക മനോഭാവം വളർത്തിയെടുക്കുന്ന അക്കാദമിക പുസ്തകങ്ങൾ വരെ വായിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾ പ്രാപ്തരാകണം. വായനയുടെ വലിയ വാതായനങ്ങളാണ് അവർക്കു മുൻപിൽ തുറന്നു കിടക്കുന്നതെന്നു അവരെ നാം ബോധ്യപ്പെടുത്തണം. കാലത്തിനനുസരിച്ചു വായന 'സ്മാർട്ട്' ആകുന്നുണ്ടെങ്കിലും എല്ലാത്തിന്റെയും ഫലം ഒന്ന് തന്നെയാണ് എന്ന് ഉറപ്പിക്കുകയാണ് വേണ്ടത്. കുഞ്ഞുങ്ങളുടെ ചിന്താ മണ്ഡലത്തിലേക്ക് നമ്മുടെ വായനാ താത്‌പര്യങ്ങളെ ചേർത്തു വെയ്ക്കാതെ, വായനയിൽ അവർക്കുള്ള അനന്തമായ സാധ്യതകളെ ചൂണ്ടിക്കാണിക്കുകയാണ് അധ്യാപകർ ചെയ്യേണ്ടത്. 'പുസ്തകങ്ങൾ ശാന്തരും എന്നും കൂടെ നിൽക്കുന്നതുമായ നല്ല സുഹൃത്തുക്കളുമാണ്. എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ബുദ്ധിയുള്ള ഉപദേശകരും, ക്ഷമാശീലമുള്ള അധ്യാപകരുമാണ്' ചാൾസ് W. എലിയറ്റ് എന്ന അമേരിക്കൻ ഉന്നത വിദ്യാഭ്യാസ ചിന്തകന്റെ വാക്കുകൾ എക്കാലവും സ്വീകരണീയമാണ്. ഒരു ദിനത്തോടെയോ, ഒരു വാരത്തോടെയോ അവസാനിക്കേണ്ട ഒന്നല്ല വായന, മറിച്ച് എല്ലാവർക്കും ഉണ്ടായിരിക്കേണ്ടത് ഒരു വായനാ ജീവിതമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, വാക്കുകളിലൂടെ ജ്ഞാനം നൽകുന്ന വായന എന്ന ഈ വലിയ പ്രതിഭാസത്തെ ജീവിതത്തോട് ചേർത്തു നിർത്തുന്ന ഏവർക്കും ഈ ദിനത്തിന്റെ പ്രത്യേക ആശംസകൾ!
സ്നേഹപൂർവ്വം...
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ