പ്രിയമുള്ളവരേ,
ഭാഷ എന്നത് നമുക്ക് ആശയവിനിമയത്തിനുള്ള ഒരു ഉപാധി എന്നതോടൊപ്പംതന്നെ അത് സംസാരിക്കുന്ന സമൂഹത്തിൻറെ സംസ്കാരത്തിൻറെ കൂടെ ഭാഗമാണ്. ഓരോ നാടിന്റെയും സംസ്കാരത്തിന്റെ ആകെത്തുകയും പ്രതീകവുമാണ് ഭാഷ. ഓരോ തലമുറയിലേയ്ക്കുമുള്ള സാംസ്കാരിക കൈമാറ്റം നടക്കുന്നത് ഭാഷയിലൂടെയാണ്. സാമൂഹ്യ ജീവിയായ മനുഷ്യനെ ഒരുമിച്ച് കോർത്തിണക്കുന്നത് ഭാഷയാണ്. കേരളത്തിന്റെ സംസ്കാരവും മൂല്യവും ഉയർത്തിപ്പിടിക്കാൻ മലയാള ഭാഷയോളം മറ്റൊന്നിനുമില്ല.
കേരളപ്പിറവി ദിനമായ ഇന്ന് തന്നെ മലയാള ഭാഷാ ദിനമായി ആചരിക്കുന്നത് സന്ദർഭോചിതമാണ്. കാരണം 'മലയാളം തുടക്കത്തിൽ ദേശനാമമായിരുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് എ. ആർ. രാജരാജ വർമ്മ 'കേരള പാണിനീയം' ആരംഭിക്കുന്നത്. നമുക്ക് പകരം വെയ്ക്കാനില്ലാത്ത അമൂല്യ സമ്പത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ മലയാള ഭാഷ തന്നെയാണ്. നമ്മുടെ മാതൃഭാഷ മലയാളം ആണെന്നുള്ളതുകൊണ്ടു തന്നെ അർഹിക്കുന്ന പ്രാധാന്യം അതിനു നൽകേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെ പ്രായോഗികതയ്ക്കും ബോധനത്തിനും നമുക്ക് അടിസ്ഥാനപരമായി ഭാഷ ആവശ്യമാണ്. നമ്മളെല്ലാം മലയാളികൾ ആണെന്നുള്ളതുകൊണ്ടു തന്നെ മലയാള ഭാഷയിലൂടെ തന്നെ നമ്മുടെ അറിവിനെ നേടാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. എങ്കിലും ലോകഭാഷയും ഇതര ഭാഷകളും നമ്മുടെ തൊഴിലിന്റെയും ആഗോള തലത്തിലുള്ള വിനിമയത്തിനും ആവശ്യമായി വരുമ്പോൾ നമ്മുടെ ഭാഷയെ മറക്കാതെ മുറുകെ പിടിക്കുക എന്ന കാര്യത്തിന് നാം പ്രാധാന്യം കൊടുക്കണം. മറു ഭാഷകൾ സ്വഭാഷയിലൂടെ ഉൾക്കൊള്ളുക എന്ന ചിന്തയാണ് എപ്പോഴും നല്ലത്.
നമ്മുടെ സംസ്കാരത്തെയും ഭാഷയെയും നെഞ്ചോട് ചേർത്ത് പിടിക്കാൻ നമുക്ക് സാധിക്കുമ്പോഴാണ് ‘എത്ര സുന്ദരമെൻറെ മലയാളം’ എന്ന കവി വാക്യത്തെ നമുക്കും ശരിവെയ്ക്കാനാകുന്നത്. ഇന്നത്തെ തലമുറ ഭാഷയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും അറിയാതെ വളരുന്ന സാഹചര്യം സൃഷ്ടിക്കരുത്. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു ജനസമൂഹം സ്വന്തം ഭാഷയെ കൈവെടിയുകയില്ല.
മലയാള ഭാഷാ പഠനത്തിൻറെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കി അതിന് ഊന്നൽ നൽകണം. അതിലൂടെ സ്വഭാഷയെ ആദരിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു തലമുറയായി നമ്മുടെ കുഞ്ഞുങ്ങൾ വളർന്നു വരണം. അതുകൊണ്ടു തന്നെ മലയാള ഭാഷയുടെ മാധുര്യത്തെ ആസ്വദിക്കാൻ എല്ലാ മലയാളികൾക്കും സാധിക്കട്ടെ. ഏവർക്കും കേരളപിറവിയുടെയും മലയാള ഭാഷാ ദിനത്തിന്റെയും ആശംസകൾ നേരുന്നു.
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ