We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JUN
'വിലങ്ങ് ഒന്ന് ഊരിയതേ ഉള്ളൂ, കോടതി മുറിയിൽ അക്രമാസക്തനായി രാസലഹരി മരുന്ന് സംഘങ്ങളുടെ 'ക്യാപ്റ്റൻ' രംഗാര, നിരോധിത ലഹരി മരുന്ന്: രണ്ടു പേർ അറസ്റ്റിൽ, പിടിച്ചത് 40 കോടിയുടെ ലഹരിമരുന്ന്; സ്പോട്ടിൽ പൊലീസിന് 20 ലക്ഷം കൈക്കൂലി വാഗ്ദാനം ചെയ്ത് യുവാവ്, മകൻ അർമേനിയയിലെന്ന് വിശ്വസിച്ച് രക്ഷിതാക്കൾ; പക്ഷേ നാട്ടിലുണ്ടായിരുന്നു മയക്കുമരുന്ന് കച്ചവടവുമായി, വയനാട്ടിൽ ലഹരി മരുന്ന് വേട്ട; MDMAയുമായി സംഘം പിടിയിൽ....'കഴിഞ്ഞ രണ്ടു മാസത്തിടയിൽ വിവിധ പത്ര മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്ത വാർത്തകളുടെ തലക്കെട്ടുകളാണിവയൊക്കെ. നമ്മുടെ കുഞ്ഞുങ്ങളിലും യുവാക്കളിലും ലഹരി അപകടകരമാം വിധം പിടിമുറുക്കിയിരിക്കുകയാണെന്നതിന്റെ തെളിവുകളാണിവയൊക്കെ. ഒരു തലമുറയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരിവസ്തുക്കളെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര തലത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് തുടർച്ചയായ ഒരു പ്രവർത്തനമാണെങ്കിലും അത്തരം കാര്യങ്ങൾക്കായി ഒരു ദിനം നീക്കിവയ്ക്കുന്നത് സ്വാഭാവികമായതിനാൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 26-നാണ് ലോക ലഹരിവിരുദ്ധ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ ഉണർത്തുക എന്നതു തന്നെയാണ് ഈ ദിനം ലക്ഷ്യം വയ്ക്കുന്നത്. 1987 മുതൽ എല്ലാ വർഷവും ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. ഈ വർഷം യുഎൻഒയുടെ ആപ്തവാക്യം 'തെളിവ് സ്പഷ്ടമാണ്; പ്രതിരോധത്തിൽ നിക്ഷേപിക്കുക' എന്നതാണ്. സമൂഹത്തിനുള്ള വലിയ വെല്ലുവിളിയാണ് ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും. ഇന്ന് പിടിക്കപ്പെടുന്ന എല്ലാ കേസുകളുടെയും മൂലകാരണം ലഹരിവസ്തുക്കൾ തന്നെയാണ്. ഇത് അതിഭയാനകമാംവിധം പിടിമുറുക്കിയിരിക്കുന്നത് നമ്മുടെ പുതിയ തലമുറയെ ആണ്. പത്തും പതിമൂന്നും വയസു മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ പോലും ഇന്ന് പലതരത്തിലുള്ള മയക്കുമരുന്നുകൾക്ക് അടിമകളായി മാറിയിരിക്കുകയാണ്. അതു മാത്രമല്ല, ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഇന്നത്തെ വിദ്യാഭ്യാസത്തെയാണ്. കുട്ടികളിലെ ഒരു നിസ്സംഗ ഭാവത്തിന്റെ അടിസ്ഥാന കാരണവും ഇതു തന്നെയാണ്.
വർഷങ്ങൾ കഴിയുംതോറും ലഹരി മരുന്നിന്റെ വിപണനത്തിന്റെയും ഉപയോഗത്തിന്റെയും വളർച്ചയിലെ ത്വരിതഗതി ഞെട്ടിപ്പിക്കുന്നതാണ്. ഇന്ന് ഇതൊരു വ്യവസായമായി മാറിയിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികളടക്കം അഭ്യസ്തവിദ്യരായ നിരവധി ആളുകളാണ് ഇന്ന് ഇതിന്റെ ഉപഭോക്താക്കളായും വാഹകരായും പ്രവർത്തിക്കുന്നത്.
ബുദ്ധിയെ ഉദ്ധീപിപ്പിക്കുന്നു എന്ന ആകർഷകമായ കാര്യം പറഞ്ഞാണ് വിദ്യാർത്ഥികളെ ഇതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ആദ്യഘട്ടങ്ങളിൽ ഇത് സത്യമാണെന്നു തോന്നുമെങ്കിലും പിന്നീട് ഇതില്ലാതെ ജീവിക്കാനാകില്ലെന്ന അവസ്ഥയും ഉണ്ടാകുന്നു. പതിയെപ്പതിയെ ബുദ്ധിയെയും ശരീരത്തെയും നശിപ്പിക്കുന്ന നിശബ്ദകൊലയാളിയാണ് മയക്കുമരുന്നുകൾ. ചിലർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ തോത് ഒരുപോലെ നിലനിർത്തും; എന്നാൽ മറ്റു ചിലർ അതിന്റെ അളവ് കൂട്ടിക്കൊണ്ടു വരും. സർക്കാരും എക്സൈസ് വകുപ്പും മറ്റു യുവജന പ്രസ്ഥാനങ്ങളുമടക്കം നിരവധി സംഘടനകൾ ലഹരിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ നമ്മെ ഞെട്ടിക്കുന്നവയാണ്. ഒരു രാജ്യത്തെ നശിപ്പിക്കാൻ ലഹരിയുടെ ഒരു കുടുംബത്തെ നശിപ്പിച്ചാൽ മതി. നിലവിൽ അതൊക്കെയും നമ്മുടെ നേർക്കാഴ്ചയിലുള്ളതാണ്.
സമൂഹത്തിൽ കർമ്മ നിരതരാകേണ്ട ഒരു തലമുറ അന്യം നിന്ന് പോകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ മക്കളെയും അവരുടെ ഭാവിയെയുമാണ്. യുവതയെ 'സോംബി'കളാക്കി കൊന്നൊടുക്കുന്ന ഒരു മാരക ലഹരിമരുന്നിനെ കുറിച്ചാണ് അമേരിക്കയിലെങ്ങും ചർച്ചയായത് നാം അറിഞ്ഞിരുന്നു. യു എസിലെ പ്രധാന തെരുവുകളിലെല്ലാം സുലഭമായി ലഭിക്കുന്ന അതിമാരകമായ 'ട്രാങ്ക്' എന്നറിയപ്പെടുന്ന പുത്തൻ ലഹരിമരുന്നാണ് ആരോഗ്യവിദഗ്ധരെപ്പോലും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. നിവർന്നു നില്ക്കാൻ പോലും കഴിയാതെ സുബോധമില്ലാതെ അമേരിക്കൻ തെരുവുകളിലൂടെ കാലുറയ്ക്കാത്ത രീതിയിൽ ഒഴുകി നടന്ന യുവജനങ്ങളെ ലോകം ഭയപ്പാടോടെ നോക്കിക്കണ്ടതാണ്. അരുതുകളോടുള്ള അമിതാഭിനിവേശം നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുമെന്നതിൽ സംശയമില്ല. നമ്മുടെ വിദ്യാലയങ്ങളുടെ പരിസര പ്രദേശങ്ങളിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം ആകാംക്ഷയും ആഗ്രഹവും ജനിപ്പിച്ചുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെയും കൗമാരക്കാരെയും ലഹരിമാഫിയ ആകർഷിക്കുന്നു. ഇതിന്റെ വാഹകരായും ഉപഭോക്താക്കളായും കുട്ടികൾ മാറിക്കൊണ്ടിരിക്കുന്നത് തികച്ചും അപകടകരമായ ഒരു സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
ഇന്ന് പതിമൂന്നിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും നടത്തുന്നതിൽ കൂടുതലും പിടിക്കപ്പെടുന്നത്. നമ്മുടെ മക്കൾ ഇതിനു മുതിരുന്നത് ആവശ്യത്തിലും അധികമായ പണത്തിനും മറ്റു സുഖസൗകര്യങ്ങൾക്കും വേണ്ടിയാണെന്നത് വ്യക്തമാണ്. ഇത് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ആനന്ദവും വാഹകരാകുമ്പോൾ ലഭിക്കുന്ന അധിക സാമ്പത്തികലാഭവും അവരെ ഇത്തരം പ്രവർത്തികൾക്ക് പ്രേരിപ്പിക്കുന്നു.
ലഹരിയിൽ നിന്നും നമ്മുടെ മക്കളെ രക്ഷപെടുത്താൻ ബോധവത്ക്കരണം ആവശ്യമാണെങ്കിലും ചില കാര്യങ്ങൾ നമ്മുടെ കുടുംബത്തിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും ആരംഭിക്കേണ്ടതുണ്ട്. ജാഗ്രതയോടു കൂടി ഇക്കാര്യത്തെ സമീപിക്കുക എന്നുള്ളതാണ്. നമ്മുടെ കുഞ്ഞുങ്ങളെ കരുതുക. അത് അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുത്. മറിച്ച്, അവരെ എല്ലാ കാര്യങ്ങളിലും ഉൾപ്പെടുത്തിക്കൊണ്ട് സാമൂഹിക പ്രതിബദ്ധതയെ അവരിൽ അവരിൽ ഊട്ടിയുറപ്പിക്കുക എന്നുള്ളതാണ്. വീടുകളിലും വിദ്യാലയങ്ങളിലും നമ്മുടെ കുഞ്ഞുങ്ങളെ ഉത്തരവാദിത്വത്തിന്റെ ഭാഗമാക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ജാഗ്രതയാണ് ഏറ്റവും മികച്ച മുൻകരുതൽ.
അരുതുകളോടുള്ള അഭിനിവേശത്തെ തള്ളിക്കളഞ്ഞാൽ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും. നമ്മുടെ കുഞ്ഞുങ്ങൾ ലഹരിയിൽ മയങ്ങുന്നവരാകാതിരിക്കാൻ ഉണർന്നു പ്രവർത്തിക്കാം. പ്രിയപ്പെട്ട കുഞ്ഞുങ്ങളോടും യുവാക്കളോടും ഈ ലഹരിവിരുദ്ധ ദിനത്തിൽ പറയാൻ ഒന്നുമാത്രം; ലഹരിയല്ല ജീവിതം, ജീവിതമാകട്ടെ ലഹരി!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions